മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള പ്രാർഥനക്കും നേതൃത്വം നല്‍കിയും ഖലീല്‍ അല്‍ ബുഖാരി കുടുംബത്തിന് സാന്ത്വനമായി. പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകളായ ഫാത്തിമ ഇഫ്റത്ത് (18), അബ്‌ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദ (12), വള്ളുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്‌മിയ ഷെറിൻ (15) എന്നിവരായിരുന്നു മരിച്ചത്.
കൂടെ അപകടത്തിൽ പെട്ട ഒരു കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. പന്തല്ലൂരിൽ ഒരുകുടുംബത്തിൽ വിരുന്നെത്തിയവരടക്കം ബന്ധുക്കളായ 10 പേരാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയത്. ഇവരിൽ 4 പേരാണ് ഒഴുക്കിൽപെട്ടത്. പരിസരവാസികളും ബന്ധുക്കളും പുഴയിലിറങ്ങിയെങ്കിലും പാലിയംകുന്നത്ത് അബ്‌ദുല്ലക്കുട്ടിയുടെ മകൾ അൻഷിദയെ (11) യെ ഒഴിച്ച് മറ്റാരെയും രക്ഷിക്കാനായില്ല.
രാമപുരം ജെംസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് 18കാരിയായ ഇഫ്റത്ത്. ഹുദാ പർവീൺ, അഫ്‌താബ്, ഷഹദിയ എന്നിവർ സഹോദരങ്ങളാണ്. പന്തല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിനിയാണ് ഫിദ. ഫാത്തിമ ഹിബ, ചിസ്‌തി, ഫാകിഹ് എന്നിങ്ങനെ മൂന്ന് സഹോദരങ്ങളാണ് ഫിദക്കുള്ളത്. ഇതേ സ്‌കൂളിൽ പത്താം ക്ളാസ് വിദ്യാർഥിനിയാണ് ഫസ്‌മിയ ഷെറിൻ. അസ്ഹബ്, അഫ്‌ലഹ്, അസ്‌നാസ് എന്നിവരാണ് ഫസ്‌മിയയുടെ സഹോദരങ്ങൾ.
Most Read: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി