കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ. കളമശേരി സ്വദേശിനി നീതുവാണ് പിടിയിലായത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലാണ് നീതു എത്തിയത്. കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും ഇവർ അമ്മയെ ബോധ്യപ്പെടുത്തി. തുടർന്ന് കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.
ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് തങ്ങളെ കൂട്ടിക്കൊണ്ട് പോയില്ലല്ലോ എന്ന് ഓർത്ത് എൻഐസിയുവിൽ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.
കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനാണെന്ന് പ്രതി നീതു പോലീസിനോട് പറഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനായിരുന്നു ശ്രമമെന്നും ഇവർ മൊഴി നൽകി. എട്ട് വയസുള്ള ആൺകുട്ടിയുമായി ഇവർ നാലാം തീയതി ബാർ ഹോട്ടലിൽ റൂം എടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയും ഇവർ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
ഇതിന് മുൻപും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി പോലീസ് വ്യക്‌തമാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ ഗാന്ധിനഗർ പോലീസ് അമ്മയ്‌ക്ക് കൈമാറി. മൂന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. നേരത്തെ ഡെന്റൽ കോളേജിൽ നഴ്‌സിന്റെ വേഷത്തിൽ എത്തിയതും ഇതേ സ്‌ത്രീയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.
Also Read: കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്‌ഥാന മേധാവി