കൊച്ചി: മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാരുടെയും, പൊതു ജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് നിലവിൽ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാൻ തീരുമാനിച്ചത്.
കെഎംആർഎൽ നടത്തിയ സർവേയിൽ യാത്രക്കാരും പൊതു ജനങ്ങളും ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ടിക്കറ്റ് നിരക്ക് കുറക്കൽ. 11,199 ആളുകൾ പങ്കെടുത്ത സർവേയിൽ 77 ശതമാനം ആളുകളും നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. കൂടാതെ സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർ മെട്രോ ഉപയോഗിക്കാത്തവരും 37 ശതമാനം മെട്രോ ഉപയോഗിക്കുന്നവരും ആയിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളുകൾക്ക് മെട്രോയിൽ യാത്ര സൗജന്യം ആയിരിക്കുമെന്നും, ഇവർക്കൊപ്പമുള്ള ആളുകൾക്ക് പകുതി ടിക്കറ്റ് നിരക്ക് മതിയാകുമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ സർവേയുടെ അടിസ്‌ഥാനത്തിൽ കെഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്‌ഥരുമായി പ്രത്യേക ചർച്ച നടത്തി കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ആലോചിക്കുമെന്നും ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
Read also: പ്ളസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും