ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ തുടങ്ങിയ മേഖലയിൽ നിന്നുള്ള വിദഗ്‌ധർ സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായിക്കൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. പരിശോധന ശനിയാഴ്‌ച വരെ തുടരും.
സിഗ്‌നൽ സംവിധാനങ്ങൾ, സ്‌റ്റേഷൻ കൺട്രോൾ റൂം, എസ്‌കലേറ്റർ അടക്കം യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസ് തുടങ്ങിയ വിഭാഗങ്ങളുടെ ക്ളിയറൻസ് നേരത്തെ നേടിയിരുന്നു. ഇതിന് ശേഷമാണ് പാതയുടെ അവസാന ഘട്ട പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ നടത്തുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണിത്. 453 കോടി രൂപ നിർമാണ ചിലവ് വന്ന പദ്ധതി 2019 ഒക്‌ടോബറിലാണ് ആരംഭിച്ചത്. പുതിയ പാതയിലൂടെ യാത്രാ സർവീസ് നടത്തണമെങ്കിൽ സുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമാണ്. എസ്എൻ ജംഗ്ഷനിലേക്ക് മെട്രോ എത്തുന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 24 ആകും.
Most Read: കോഴിക്കോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റു; പ്രതി ആത്‍മഹത്യക്ക് ശ്രമിച്ചു