ന്യൂഡെൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും ഉടൻ അനുമതി നൽകും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ച ശേഷം തീരുമാനിക്കും.
സിൽവർ ലൈൻ സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കൽസ് പദ്ധതി, അങ്കമാലി- ശബരി റെയിൽപാത, തലശേരി മൈസൂർ റെയിൽപാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസന പദ്ധതികളും പരിഗണനയിലുണ്ട്. കൂടാതെ, കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 2020- 21 സാമ്പത്തിക വർഷത്തെ നഷ്‌ടപരിഹാരമായി 4,524 കോടി രൂപ അടിയന്തരമായി നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ 60 ലക്ഷം ഡോസ് ഈ മാസം തന്നെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ചർച്ച സൗഹാർദപരം ആയിരുന്നുവെന്നും ആവശ്യങ്ങളോട് അനുകൂല നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മുഖ്യമന്ത്രി രാജ്യ തലസ്‌ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയത്. പ്രധാനമന്ത്രിയെ കൂടാതെ പെട്രോളിയം- നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര എന്നിവരെയും മുഖ്യമന്ത്രി കണ്ടു. ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം