തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി. കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ 13.76 പവൻ സ്വർണമാണ് ഹാജരാക്കിയത്. സ്വർണത്തിന് അഞ്ച് ലക്ഷം രൂപയോളം വില മതിക്കുമെന്നാണ് കണക്കുകൂട്ടൽ.
പ്രതികൾക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിച്ചുവെന്ന കാര്യം പോലീസ് കണ്ടെത്തിയിരുന്നു. ഒരു പ്രതിക്ക് 10 ലക്ഷം മുതൽ 25 ലക്ഷം വരെ പ്രതിഫലം ലഭിച്ചതായാണ് പോലീസിന് കിട്ടിയ വിവരം. ഇതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ, പ്രതികളിൽ പലരും കാറും സ്വർണവും ഉൾപ്പടെയുള്ളവ വാങ്ങിയതിന്റെ രേഖയും പോലീസിന് ലഭിച്ചു. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതികളുടെ വീട്ടുകാരെയും ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസിലെ മുഖ്യപ്രതി മാർട്ടിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ സ്വർണം ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം ഗണേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരായിരുന്നു. കവർച്ചയ്‌ക്ക് ശേഷം പ്രതികളെല്ലാവരും ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പ്രതികൾ താമസിച്ചതിന്റെ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പണം കണ്ടെത്താനുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിവിധ പ്രതികളുടെ വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.
ഇതുവരെ 1.25 കോടി രൂപയോളം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക എവിടെയാണെന്ന വിവരം ഉദ്യോഗസ്‌ഥർക്ക് ലഭിച്ചതായാണ് സൂചന. കേസിൽ 19 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ചിലർക്ക് കോവിഡ് ബാധിച്ചതിനാൽ സുഖപ്പെട്ട ശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
Also Read: വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്