തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാൻഡിൽ. ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്‌തത്. കുഴൽപ്പണ കവർച്ചാ കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാൾക്ക് എതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാൻഡ് ചെയ്‌തത്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അബ്‌ദുൾ റഷീദിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിന് ചോർത്തിയത് അബ്‌ദുൾ റഷീദാണ്. 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കവർച്ചക്ക് ശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി.
കേസിലെ രാഷ്‌ട്രീയ ബന്ധമടക്കമുള്ള വിവരങ്ങൾ ഇരുവരിൽ നിന്നും ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഒളിവിലുള്ള സുജേഷ്, രഞ്‌ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പണം കൊടുത്തുവിട്ട ധർമ്മരാജൻ, ധർമ്മരാജന് പണം കൈമാറിയ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ഭൂമി ഇടപാടിനായാണ് പണം നല്‍കിയതെന്ന ധർമ്മരാജന്റെയും സുനിൽ നായിക്കിന്റെയും മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഉന്നത ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ വരുംദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് എത്തുമെന്നാണ് സൂചന.
Read also: ‘സ്വകാര്യ ലാബുകള്‍ അടയ്‌ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്‌ടർ