കാസര്‍ഗോഡ് : ജില്ലയിലെ കൊളത്തൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ അധികൃതര്‍. കൊളത്തൂര്‍ വില്ലേജിലെ പ്‌ളാത്തിയിലാണ് അനധികൃതമായി ആളുകള്‍ കുടില്‍ കെട്ടിയത്. തുടര്‍ന്ന് ഇവിടെ നിര്‍മ്മിച്ച 4 കുടിലുകള്‍ കാസര്‍കോട് ഭൂരേഖ അഡീഷണൽ തഹസില്‍ദാര്‍ ആര്‍കെ സുനില്‍, വില്ലേജ് ഓഫിസര്‍ നോയല്‍ റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയിട്ട് നശിപ്പിച്ചത്. ഈ കുടിലുകളിലൊന്നും ആള്‍താമസം ഉണ്ടായിരുന്നില്ല.
ഇതേ രീതിയില്‍ തന്നെ ജില്ലയിലെ മഞ്ഞനടുക്കത്തും 6 കുടിലുകള്‍ നിര്‍മ്മിച്ചിരുന്നു. ഇവയില്‍ ഒന്നിലൊഴികെ മറ്റൊന്നിലും ആള്‍താമസം ഇല്ല. ആള്‍താമസമുള്ള കുടിലില്‍ വിധവയായ ഒരു സ്‌ത്രീയും 2 മക്കളുമാണ് താമസിക്കുന്നത്. കുടില്‍ നിര്‍മിച്ചവരെ കണ്ടെത്തി ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാനും കുടിലുകള്‍ നശിപ്പിക്കാനും തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്‌ളാത്തിയില്‍ സർക്കാർ ഭൂമി കയ്യേറി കുടില്‍ കെട്ടിയ ശേഷം ചെങ്കല്ലും മറ്റും ഉപയോഗിച്ച് അതിര് തിരിച്ചിട്ടുണ്ട്. കൂടാതെ മഞ്ഞനടുക്കത്ത് കുടില്‍ കെട്ടിയിരിക്കുന്നത് കാട് വെട്ടിത്തെളിച്ചാണ്. ഇതിന് രണ്ടിനും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളാണ് ഇവിടെ താല്‍ക്കാലികമായി കുടിലുകള്‍ കെട്ടിയത്. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. കൂടാതെ സംഭവത്തില്‍ കളക്‌ടർക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : രാമക്ഷേത്ര നിർമാണത്തിന് 2 ലക്ഷം സംഭാവന നൽകി യോഗി സർക്കാർ