കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രം പുനർനിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടത്തിൽ അന്വേഷണം നടത്തുന്നത്. പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയാണ് മന്ത്രിക്ക് നിർദ്ദേശം നൽകിയത്.
അതിനിടെ, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. സമഗ്ര റിപ്പോർട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ, പാലം തകർന്ന് പത്ത് ദിവസമായിട്ടും അപകട കാരണങ്ങളെ കുറിച്ച് കൃത്യമായ നിഗമനത്തിൽ എത്താൻ വിജിലൻസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്. നിലവിൽ ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച പിഴവെന്ന വിശദീകരണം മാത്രമേ അന്വേഷണ സംഘത്തിന് മുന്നിലുള്ളൂ.
ബീമുകൾ ഉറപ്പിക്കുമ്പോൾ ഉദ്യോഗസ്‌ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്ന ഗുരുതര വീഴ്‌ചയിലും വിജിലൻസ് സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഒരുതവണ കൂടി സ്‌ഥലപരിശോധന ഉൾപ്പടെ നടത്തിയതിന് ശേഷം മാത്രമേ നിഗമനത്തിൽ എത്താൻ ആവുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Most Read: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്