കോഴിക്കോട്: കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം. ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതിൽ പിഡബ്ള്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്‌റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീതും നൽകിയിട്ടുണ്ട്.
പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.
നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് മേലില്‍ ഇത്തരം വീഴ്‌ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദ്ദേശിച്ചു.
നേരത്തെ പാലം തകർച്ചയുമായി ബന്ധപ്പെട്ട് പിഡബ്ള്യുഡി വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട് മന്ത്രി തിരിച്ചയച്ചിരുന്നു. കുറച്ചുകൂടി വ്യക്‌തത ആവശ്യമുള്ളത് കൊണ്ടാണ് വിജിലൻസ് തയ്യാറാക്കിയ റിപ്പോർട് മടക്കിയതെന്ന് മന്ത്രി വ്യക്‌തമാക്കിയിരുന്നു. ടെക‍്‍നിക്കൽ, മാന്വൽ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്‌തത വരുത്തി റിപ്പോർട് നൽകാനാണ് ആവശ്യപ്പെട്ടതെന്നുമാണ് മന്ത്ര റിയാസ് പറഞ്ഞത്.
Most Read: ബജ്‌റംഗ് ദൾ നേതാക്കളുടെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു