കോഴിക്കോട്: ബീം തകർന്ന് വീണതിനെ തുടർന്ന് നശിച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്ന് മുതൽ പുനരാരംഭിച്ചേക്കും. തകർന്ന ബീമുകൾ മാറ്റുന്ന ജോലി ആയിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ ക്രയിൻ എത്തിച്ചിട്ടുണ്ട്. ഇതിനകം പാലത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണവും നടന്നുവരികയാണ്. അപകടത്തെ തുടർന്നാണ് ജോലികൾ പൂർണമായി നിർത്തിവെച്ചത്.
ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് രംഗത്തെത്തിയിരുന്നു. ജോലി ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്‌തിരുന്നു. ഇതിനെ പിന്നാലെയാണ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി നിർദ്ദേശം നൽകിയത്.
ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതിൽ പിഡബ്ള്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്‌റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീതും നൽകിയിട്ടുണ്ട്. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് മേലില്‍ ഇത്തരം വീഴ്‌ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദ്ദേശിച്ചു.
Most Read: അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്