കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് രണ്ടുദിവസത്തിനകം അന്തിമ റിപ്പോർട് നൽകും. അപകടത്തെ തുടർന്ന് നിർമാണം നിലച്ചിട്ട് ഒരു മാസം പൂർത്തിയായി. ഇതിനിടെ നിർമാണ പ്രവർത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു.
മെയ് 16നാണ് കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന് അപകടമുണ്ടായത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഉദ്യോഗസ്‌ഥർക്കും കരാറുകാർക്കും ഒരുപോലെ വീഴ്‌ച പറ്റിയെന്ന് കാട്ടി പൊതുമരാമത്ത് വിജിലൻസ് റിപ്പോർട് നൽകി. എന്നാൽ, കൂടുതൽ വ്യക്‌തത വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട് മടക്കുകയായിരുന്നു.
അപകടമുണ്ടായത് ഹൈഡ്രോളിക് ജാക്കിയുടെ തകരാറ് മൂലമാണോ അതോ മികച്ച തൊഴിലാളികൾ ഇല്ലാത്തത് കൊണ്ടാണോ എന്ന കാര്യം വ്യക്‌തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടാണ് അന്തിമഘട്ടത്തിലുള്ളത്. രണ്ടുദിവസത്തിനകം സമർപ്പിക്കാനാകുമെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് പാലത്തിന്റെ നിർമാണ പ്രവർത്തി മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. നിർമാണം പുനരാരംഭിക്കാൻ ഇനിയും വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ