ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ പോലീസ് കേസെടുത്തു. ബജ്‌റംഗ് ദൾ നേതാക്കൾ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
സായ് പല്ലവി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെ ബജ്‌റംഗ് ദൾ നേതാക്കൾ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി നൽകിയത്. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആയിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം.
‘കശ്‌മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കശ്‌മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കോവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.
എന്നാൽ പരാമര്‍ശത്തിന് പിന്നാലെ ശക്‌തമായ സൈബര്‍ ആക്രമണമാണ് സംഘപരിവാറിൽ നിന്നും നടി നേരിട്ടത്. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബോയിക്കോട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലായിരുന്നു വിദ്വേഷ പ്രചാരണം.
Most Read: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്