ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്‌താവനക്ക് എതിരെ പോലീസിൽ പരാതി.
സായ് പല്ലവി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെ ബജ്‌റംഗ് ദൾ നേതാക്കൾ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി നൽകിയത്. വീഡിയോ പരിശോധിച്ച് നിയമോപദേശത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
‘വിരാട പര്‍വ്വം’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവി കശ്‌മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മിൽ താരതമ്യം ചെയ്‌തത്. സായ് പല്ലവിയുടെ രാഷ്‌ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്‍. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു.
“ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്‌ഥാനത്തോട് രാഷ്‌ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത്, വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. ‘കശ്‌മീർ ഫയല്‍സ്’ എന്ന ചിത്രത്തില്‍ കശ്‌മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്‌തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്‌ലിംമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല,” എന്നായിരുന്നു സായ് പല്ലവിയുടെ പ്രസ്‌താവന.
“എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍ നല്ല ഒരു വ്യക്‌തിയാണെങ്കില്‍ തെറ്റിനെ പിന്തുണക്കില്ല,”- എന്നും സായ് പല്ലവി പറഞ്ഞിരുന്നു.
Most Read: ‘ശരിയായ ദിശയിലുള്ള പരിഷ്‌കരണം’; ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി മനീഷ് തിവാരി