ന്യൂഡെൽഹി: പാർട്ടി നിലപാടിൽ നിന്ന് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. സൈന്യത്തിനായുള്ള സർക്കാരിന്റെ പുതിയ അഗ്‌നിപഥ് പദ്ധതി, ആധുനിക കാലത്തെ യുദ്ധത്തിന്റെ സ്വഭാവത്തിലുള്ള വലിയ മാറ്റം കണക്കിലെടുക്കുമ്പോൾ ‘ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്’ എന്നാണ് മനീഷ് തിവാരിയുടെ പ്രസ്‌താവന.
“ഇക്കാലത്ത് നിങ്ങൾക്ക് ഒരു മൊബൈൽ സൈന്യം ആവശ്യമാണ്, ഒരു യുവ സൈന്യം. സാങ്കേതികവിദ്യയിലും ആയുധങ്ങളിലും നിങ്ങൾക്ക് കൂടുതൽ ചിലവ് ആവശ്യമാണ്. നമ്മുടെ പണത്തിന്റെ ഭൂരിഭാഗവും അവിടെയാണ് പോകുന്നത്, എന്നാൽ കരുത്തുറ്റ, അംഗബലം കൂടുതലുള്ള സേനയുണ്ടെങ്കിൽ അതിന്റെ ആവശ്യം വരില്ല”- അദ്ദേഹം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്‌തമായി മനീഷ് തിവാരി നടത്തിയ പ്രസ്‌താവന ചർച്ചയായിട്ടുണ്ട്. ‘സായുധ സേനയുടെ ഗൗരവം കുറക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് ഈ പദ്ധതിയെ നഖശിഗാന്തം എതിർക്കുകയാണ് ചെയ്‌തത്.
“റാങ്കില്ല, പെൻഷനില്ല, 2 വർഷത്തേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്ല, നാല് വർഷത്തിന് ശേഷം സുസ്‌ഥിരമായ ഭാവിയില്ല, സൈന്യത്തോട് സർക്കാർ കാണിക്കുന്ന ബഹുമാനമില്ലായ്‌മയാണ് ഇത്” എന്നായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി പദ്ധതി അംഗീകരിക്കരുതെന്ന് യുവാക്കളോട് അഭ്യർഥിച്ച് നടത്തിയ ട്വീറ്റ്.
Most Read: നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന