കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന കോരപ്പുഴ പാലം ഫെബ്രുവരി മാസത്തിൽ നാടിനു സമർപ്പിക്കും.
1940ൽ നിര്‍മിച്ച കോരപ്പുഴ പാലം കഴിഞ്ഞ കുറച്ചു നാളുകളായി അപകടാവസ്‌ഥയിൽ ആയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മിക്കാൻ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.
വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് പാലം. വാഹനങ്ങള്‍ക്ക് പോവാനായി 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗത്തായി നടപ്പാതയുമുണ്ട്. കൂടാതെ തെരുവുവിളക്കും സ്‌ഥാപിക്കുന്നുണ്ട്.
നിർമാണം പൂർത്തിയായി ജനങ്ങൾക്ക് സമർപ്പിക്കുന്നതോടെ ജില്ലയുടെ വികസന ഭൂപടത്തിൽ കോരപ്പുഴ പാലം പുതിയ സ്‌ഥാനം അടയാളപ്പെടുത്തും. പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. കോർപറേഷൻ വികസന സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജിന, കൗൺസിലർ മനോഹരൻ, റോഡ്‌സ് എക്‌സി. എഞ്ചിനീയർ ആർ സിന്ധു , ടിപി വിജയൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്