കോഴിക്കോട്: ജില്ലയിലെ ഫറോക്ക് നഗരസഭയിലും കടലുണ്ടി പഞ്ചായത്തിലും രോഗവ്യാപനം കൂടുതൽ. ഇതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ടിപിആർ കുതിച്ചുയർന്നതിനാൽ നിലവിൽ ഇരു സ്‌ഥലങ്ങളും ഡി കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്നലെ ഫറോക്കിൽ 34 പേർക്കും കടലുണ്ടിയിൽ 31 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
കടലുണ്ടിയിൽ ഇന്നലെ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 42 ആയി. നിലവിൽ 247 പേരാണ് ചികിൽസയിലുള്ളത്. 277 പേർ നിരീക്ഷണത്തിലുമുണ്ട്. ഇതുവരെ 5,405 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 15,279 പേർ വാക്‌സിനെടുത്തിട്ടുണ്ട്. ഫറോക്കിൽ നിലവിൽ 264 പേരാണ് ചികിൽസയിലുള്ളത്.
ബേപ്പൂരിൽ ഇന്നലെ ഏഴു പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവിടെ കുറച്ച് ദിവസങ്ങളിലായി രോഗ വ്യാപനം കൂടുതലായിരുന്നു. എന്നാൽ ഇന്നലെ രോഗ വ്യാപനം കുത്തനെ താഴ്ന്നു. ചെറുവണ്ണൂർ- നല്ലളം മേഖലയിൽ 25 പേർക്കും, കൊളത്തറ ഡിവിഷനിൽ ഒമ്പതു പേർക്കും, അരീക്കാട് പതിനാലാം ഡിവിഷനിൽ ഏഴു പേർക്കും ഇന്നലെ രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. അരീക്കോടിൽ ഇന്നലെ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഫറോക്കിലും കടലുണ്ടിയിലും കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. ആളുകൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്നും, രോഗികളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും അധികൃതർ നിർദ്ദേശം നൽകി. മേഖലകളിൽ പരിശോധന ശക്‌തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും