കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. ഇന്നലെ ജില്ലയിൽ 1,376 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. 19.38 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, ശനിയാഴ്‌ച ജില്ലയിൽ 23.06 ശതമാനമായിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഓണം പ്രമാണിച്ച് പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് ഇന്നലെ ടിപിആർ നിരക്ക് കുറയാൻ കാരണം.
അതേസമയം, ജില്ലയിലെ ടിപിആർ നിരക്ക് 20ന് മുകളിൽ ആയതോടെ വീണ്ടും ആശങ്ക വർധിക്കുകയാണ്. ഇന്നലെ ആറ് മരണങ്ങളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇതുവരെ ജില്ലയിലാകെ 2,004 മരണങ്ങളാണ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. അതേസമയം, ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ച 1,376 പേരിൽ 1,326 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രീ പറഞ്ഞു. ഇതിൽ 43 പേരുടെ ഉറവിടം വ്യക്‌തമല്ല.
ഇന്നലെ 7,283 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതോടെയാണ് ടിപിആർ നിരക്ക് 19.38 ആയത്. എന്നാൽ, ശനിയാഴ്‌ച ജില്ലയിൽ 2,236 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരുന്നത്. ഇതോടെയാണ് ടിപിആർ 20ന് മുകളിലേക്ക് കുതിച്ചുയർന്നത്. നിലവിൽ ജില്ലയിലെ വിവിധ ആശുപതികളിൽ കിടക്കകൾ, ഓക്‌സിജൻ ബെഡുകൾ, വെന്റിലേറ്ററുകൾ, ഐസിയു എന്നിവ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന വിവരവും ഉണ്ട്.
Read Also: കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി