കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് എൽഡിഎഫും യുഡിഎഫും കോഴിക്കോട് പ്രതിഷേധം സംഘടിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെയിൻ ശാഖയിലേക്കും തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലേക്കും പ്രതിയായ റിജിൽ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം ശാഖയിലേക്കുമാണ് എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുക.
കോഴിക്കോട് കോർപറേഷന് നഷ്‌ടപ്പെട്ട മുഴുവൻ പണവും ഉടൻ തന്നെ ബാങ്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് മാർച്ച്. മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൽഘാടനം ചെയ്യും. കോർപറേഷന്റെ പണം നഷ്‌ടപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധം നടത്തുന്നത്. കോർപറേഷൻ ഓഫിസിലേക്ക് നടക്കുന്ന മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി കെകെ അബ്രഹാം ഉൽഘാടനം ചെയ്യും.
കോർപറേഷൻ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപറേഷൻ അക്കൗണ്ടിൽ നിന്ന് 12.60 കോടി രൂപ നഷ്‌ടമായതായി ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇതിൽ 2.53 കോടി രൂപ ബാങ്ക് കോർപറേഷന് തിരികെ നൽകി.
10.07 കോടി രൂപ കൂടി ഇനി ബാങ്കിൽ നിന്നും കോർപറേഷന് ലഭിക്കാനുണ്ട്. ബാങ്കിൽ ആകെ 21.29 രൂപയുടെ തിരിമറിയാണ് നടന്നത്. മുൻ ബാങ്ക് മാനേജറായ റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയത്. ആകെ 17 അക്കൗണ്ടുകളിൽ റിജിൽ തട്ടിപ്പ് നടത്തിയെന്നും അന്വേഷത്തിൽ കണ്ടെത്തി.
റിജിൽ പണം ചിലവഴിച്ചത് ഓൺലൈൻ റമ്മിക്കും ഓഹരി വിപണിയിലേക്ക് ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, പ്രതിയായ എംപി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. നവംബർ 29 മുതൽ ഇയാൾ ഒളിവിലാണ്.
Most Read: വിഴിഞ്ഞത്ത് സമവായ ചർച്ചകൾ തുടരും; ലത്തീൻ അതിരൂപതയുടെ നിലപാട് ഇന്നറിയാം