കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് വിശദമായി പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകളിൽ വിശദപരിശോധന നടത്തും. തിരിമറി മാനേജറിൽ മാത്രം ഒതുങ്ങില്ലെന്നും മേയർ പറഞ്ഞു.
കോഴിക്കോട് കോർപറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടി. ബാങ്കിൽ കൃത്രിമ സ്‌റ്റേറ്റ്‌മെന്റുകൾ ചമച്ചു. ഏറെ നാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നത്. കോർപറേഷൻ ജീവനക്കാർക്ക് വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയർ പ്രതികരിച്ചു.
കോർപറേഷൻ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് മാനേജർ റിജിൽ കോടികൾ തട്ടിയതിന്റെ വിവരങ്ങളും പുറത്ത് വന്നിരുന്നു. തട്ടിപ്പിന്റെ വ്യാപ്‌തി കൂടിയതോടെ അന്വേഷണം ടൗൺ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബാങ്കിലേക്ക് മാർച്ച് നടത്തി. ബാങ്കിൽ നിന്ന് പണം പോയതിന്റെ പേരിൽ കോർപറേഷൻ ഭരണസമിതിയുടെ മേൽ കയറാൻ ആരും നോക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. അതിനിടെ, കോർപറേഷന് ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫിറും വ്യക്‌തമാക്കി.
Most Read: രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി