തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവ് വരുത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരൂട്ടമ്പലം യുപി സ്‌കൂളിന്റെ പേര് അയ്യങ്കാളി-പഞ്ചമി സ്‌മാരക സ്‌കൂൾ എന്നാക്കി മാറ്റുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016-ൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം പത്ത് ലക്ഷത്തോളം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തി. കോവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷകൾ നടത്തി. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ മാറ്റാനുള്ള ഗൂഢശ്രമം രാജ്യത്ത് ഉടനീളം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചരിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്ര സ്‌മാരകങ്ങളുടെ പേര് വരെ ഇതിനായി മാറ്റുന്ന അവസ്‌ഥയാണ്. അത്തരം ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടതുണ്ട്. പഞ്ചമിയുടെ സ്‌കൂൾ പ്രവേശനം ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും