തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ‘ഫർലോ ലീവ്’ പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക് എത്തിക്കാൻ തീരുമാനം. പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്‌ഥർക്കും മിനി സ്‌റ്റീരിയൽ സ്‌റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ കണ്ടക്‌ടർ, മെക്കാനിക് വിഭാഗത്തിന് മാത്രമാണ് ഫർലോ ലീവ് അനുവദിച്ചിരുന്നത്. അധിക ജീവനക്കാരെ പകുതി ശമ്പളം നൽകി വീട്ടിൽ ഇരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറയ്‌ക്കാമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
ദീർഘകാല അവധിയെടുക്കുന്ന ജീവനക്കാർക്ക് പകുതി ശമ്പളം നൽകുന്നതാണ് പദ്ധതി. വാർഷിക ഇൻക്രിമെന്റ്, പെൻഷൻ എന്നിവയെ ‘ഫർലോ ലീവ്’ ബാധിക്കില്ല. ഈ വർഷം കൊണ്ടുവന്ന പദ്ധതിയിൽ ഇതുവരെ കണ്ടക്‌ടർ, മെക്കാനിക് തസ്‌തികയിൽ ഉള്ളവരെ മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാൽ, നാമമാത്രം ജീവനക്കാരാണ് പാതിശമ്പളം പറ്റി ദീർഘകാല അവധിയിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഫർലോ അവധിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 45ൽ നിന്ന് 40 ആക്കി കുറച്ചു. ഒപ്പം പദ്ധതിയിലേക്ക് മിനിസ്‌റ്റീരിയൽ ജീവനക്കാരെയും ഹയർ ഡിവിഷൻ ഓഫീസർമാരെയും കൂടി ഉൾപ്പെടുത്തി.
കംപ്യൂട്ടർ വൽക്കരണവും ഇ ഓഫിസ് സംവിധാനവും കാര്യക്ഷമമാകുന്നതോടെ ഈ വിഭാഗത്തിലും ജീവനക്കാർ അധികമാകുമെന്നത് കൂടി മുന്നിൽ കണ്ടാണ് തീരുമാനം. കെഎസ്‌ആർടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും ചേർന്ന് ഒപ്പുവെച്ച ദീർഘകാല കരാറിലെ വ്യവസ്‌ഥയനുസരിച്ചാണ് ഈ വർഷം ആദ്യം ഫർലോ ലീവ് പദ്ധതി കൊണ്ടുവന്നത്.
Most Read: 50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്