തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടർക്കഥയാകുന്നു. ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളവും വൈകുമെന്നാണ് സൂചന. സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ ഉന്നതതല ചർച്ചകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിക്കുന്നത്.
അഞ്ചാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന ഉത്തരവ് ഓഗസ്‌റ്റ് മുതലാണ് ബാധകമാവുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതിനിടെ, ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ വ്യക്‌തമാക്കി. ശമ്പളത്തിനായി എല്ലാ മാസവും സമരം നടത്താൻ സാധിക്കില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് ബിഎംഎസ്.
അതിനിടെ, ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 11 ജില്ലാ ഓഫിസുകളുടെ പ്രവർത്തനം ജൂലൈ 18 മുതൽ ആരംഭിക്കും. ജൂൺ 1 മുതൽ തന്നെ വയനാട്, പാലക്കാട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരുന്നു.
നേരത്തെ 98 ഡിപ്പോ/ വർക്ക്ഷോപ്പുകളിൽ ആയിരുന്നു ഓഫിസ് സംവിധാനം പ്രവർത്തിച്ചിരുന്നത്. സുശീൽഖന്ന റിപ്പോർട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചിലവ് കുറക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫിസുകൾ തുടങ്ങാൻ തീരുമാനിച്ചത്.
Most Read: ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു