കൊല്ലം: ജില്ലയിൽ നാളെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‍യു, എബിവിപി, തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് കോളേജിലേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുളളിലേക്ക് തള്ളിക്കയറുകയും കല്ലെറിയുകയും ചെയ്‌തു. എബിവിപി, കെഎസ്‍യു പ്രവർത്തകർ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പോലീസ് ലാത്തി വീശിയതോടെ സംഘർഷം കനത്തു.
വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് കോളേജ് അധികൃതർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധം ശക്‌തമാക്കുകയായിരുന്നു.
നീറ്റ് പരീക്ഷക്കെത്തിയ കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘത്തെയാണ് കോളേജിൽ നീറ്റ് പരീക്ഷയുടെ സുരക്ഷക്കായി ഏർപ്പെടുത്തിയതെന്ന റിപ്പോർട്ടുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സംഭവത്തിൽ കോളേജ് അധികൃതരെ അടക്കം ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
Most Read: ‘മുഖ്യമന്ത്രി ഭീരു’; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കെഎസ് ശബരീനാഥന്‍