മലപ്പുറം: എടപ്പാൾ സ്വദേശി യാസിറിനെതിരെ കെടി ജലീൽ നൽകിയ പരാതിയിൽ പോലീസ് വഴിവിട്ട രീതിയിൽ തന്നോട് പെരുമാറുന്നതായി യാസിർ. സമൂഹ മാദ്ധ്യമത്തിലൂടെ തനിക്കെതിരെ അപകീർത്തി പ്രസ്‌താവനകൾ നടത്തുകയും സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നുമാണ് കെടി ജലീൽ നൽകിയ പരാതിയിൽ പറയുന്നത്.
മിഡിൽ ഈസ്‌റ്റിൽ ജോലിനോക്കുന്ന യാസിർ അവിടെ നിന്ന് സാമൂഹികമാദ്ധ്യമം വഴിയാണ് ഒരു വർഷംമുൻപ്, ജലീലിന് എതിരെ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. കടുത്ത ലീഗ് അനുഭാവിയായ യാസിർ തന്റെ രാഷ്‌ട്രീയ നിലപാടിൽ നിന്ന്കൊണ്ട് ചെയ്‌ത പ്രസ്‌തുത വീഡിയോക്ക് എതിരെയാണ് കെടി ജലീൽ പരാതി നൽകിയിരുന്നത്.
പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പക്ഷെ, ഇതിനിടയിൽ തന്നെ നാട്ടിലെത്തിച്ച് അറസ്‌റ്റ് ചെയ്യിപ്പിക്കാൻ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നും കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ജലീല്‍, സ്വപ്‌ന സുരേഷ് വഴി നേരിട്ട് കോണ്‍സുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നുമാണ് വിലയിരുത്തല്‍.
മകനെ ഇല്ലാതാക്കാൻ സ്വപ്‌ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചിരുന്നു എന്ന് യാസിറിന്റെ പിതാവ് അലിയും പറയുന്നു. പാസ്‌പോർട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ തന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതായും അലി പറയുന്നു. മകന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു പരാമർശവും മകൻ നടത്തിയിട്ടില്ലന്നും യാസിറിന്റെ പിതാവ് അലി പ്രതികരിച്ചു.
Read More: നടിയെ ആക്രമിച്ച കേസ്; കാവ്യയും നാദിര്‍ഷയുമെത്തി; പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല