തൃശൂർ: കുതിരാനിൽ വ്യാഴാഴ്‌ച ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവിടെയുണ്ടായ 220 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 31 ജീവനുകളാണ്. പ്രശ്‌ന പരിഹാരമായി തുരങ്കം തുറക്കുമെന്ന പ്രതീക്ഷ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ലോറി നിയന്ത്രണം വിട്ട് പാഞ്ഞതോടെ അപകടത്തിൽ മൂന്ന് ജീവനുകളാണ് നഷ്‌ടമായത്. അപകടം നടന്ന പ്രദേശം ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ റോഡിന്റെ വീതിക്കുറവാണ് പ്രശ്‌നം. മറ്റിടങ്ങളിൽ ഗർത്തങ്ങൾ. അശാസ്‌ത്രീയമായ റോഡ് നിർമാണം, ദിശാസൂചികാ ബോർഡുകളുടെ കുറവ്, അമിത വേഗത തുടങ്ങിയിവയും അപകട കാരണങ്ങളായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇടക്കിടെ റോഡ് നിർമാണം പുനഃരാരംഭിക്കുമെങ്കിലും ഫലം കാണാറില്ല. ഗതാഗത കുരുക്കും ഇവിടെ പതിവാണ്. രണ്ടര വർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 244 പേർക്ക് ഗുരുതര പരിക്കേറ്റുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇരട്ട തുരങ്കങ്ങളിൽ ഒന്ന് തുറന്നാൽ പ്രശ്‌ന പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, പ്രഖ്യാപനങ്ങൾ അല്ലാതെ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തുരങ്കത്തിനകത്ത് ബ്‌ളോവറുകൾ സ്‌ഥാപിക്കുന്നതുള്‍പ്പടെ പണികൾ പൂർത്തിയായിട്ടില്ല. അപകടങ്ങൾ തുടരുന്നതിനാൽ സമര പരിപാടികളിലേക്ക് നീങ്ങുകയാണ് പ്രദേശവാസികൾ.
Also Read: ബേക്കറിയില്‍ ഹലാല്‍ സ്‍റ്റിക്കര്‍; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി