തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് തീരുന്നു. നിലവിൽ ചെറിയ സ്‌റ്റോക്ക് മരുന്ന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്തിന് ഇത് പര്യാപ്‌തമല്ല. എന്നാൽ രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
സംസ്‌ഥാനങ്ങൾക്ക് ബ്ളാക്ക് ഫംഗസിനുള്ള മരുന്ന് സപ്പ്‌ളൈ ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. രോഗ ബാധിതരുടെ എണ്ണം അനുസരിച്ച് മാത്രമാണ് കേന്ദ്രത്തിന്റെ വിതരണം. എന്നാൽ പൊതുവിപണിയിൽ ലഭ്യമല്ലാത്ത മരുന്നായതിനാൽ അടിയന്തര സാഹചര്യമുണ്ടായാൽ സംസ്‌ഥാനത്തെ സാഹചര്യം പ്രതിസന്ധിയിലേക്ക് നീങ്ങും.
അതേസമയം ബ്ളാക്ക് ഫംഗസ് കേസുകൾ കുറഞ്ഞത് സംസ്‌ഥാനത്തിന് ആശ്വാസമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 71 പേർക്കാണ് സംസ്‌ഥാനത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ 49 പേർ ചികിൽസയിൽ കഴിയുന്നു. 8 പേർ രോഗമുക്‌തരായി. 14 പേർ രോഗം ബാധിച്ച് മരിച്ചു.
മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ചികിൽസയിലുള്ളവരുടെ എണ്ണം കൂടുതൽ. 9 പേർ വീതം ചികിൽസയിലുണ്ട്. തമിഴ്‌നാട് സ്വദേശികളായ 2 പേരും കേരളത്തിൽ ചികിൽസയിൽ കഴിയുന്നു. സംസ്‌ഥാനത്ത് ഇടുക്കി, എറണാകുളം ജില്ലകളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികളില്ല.
National News: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; 2 പോലീസുകാർക്ക് വീരമൃത്യു