ലഖ്‌നൗ: യുപിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ വഹനവ്യൂഹം പാഞ്ഞു കയറി കർഷകർ കൊല്ലപ്പെട്ട സംഭവത്തിനെ തുടർന്ന് യുപിയിൽ പോലീസ് അതിക്രമം തുടരുന്നു. ലഖിംപൂരിലേക്ക് തിരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടഞ്ഞു. അഖിലേഷിന്റെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്‌ഥ തുടരുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെയും സംഭവ സ്‌ഥലത്തേക്ക് പോകാന്‍ പൊലീസ് അനുവദിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്.
മേഖല ശാന്തമാകുന്നത് വരെ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. സംഭവത്തിന് പിന്നാലെ കൂടുതൽ നേതാക്കൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രിയങ്കയെ ലഖ്‌നൗവിൽ പോലീസ് തടഞ്ഞെങ്കിലും ലഖിംപൂർ ഖേരിയിലേക്ക് നടന്നു വരാൻ തീരുമാനിക്കുകയും, തുടർന്ന് പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
നിലവിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെയാണ് ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകർ ഉൾപ്പടെ 8 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. കേസിൽ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read also: യുപി കൂട്ടക്കൊല; ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ കേസ്