കാവുംമന്ദം: സ്‌ഥലമെടുപ്പ് കോടതി നടപടികളിലേക്ക് നീങ്ങിയതോടെ ആദിവാസി പുനരധിവാസം പ്രതിസന്ധിയിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കമ്പനിക്കുന്ന്, മൈത്രി നഗർ കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശങ്ങളിലെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലും വ്യാപകമായി മണ്ണിടിച്ചിലും സംഭവിച്ചിരുന്നു. സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭീമൻ ജലസംഭരണി സ്‌ഥിതി ചെയ്യുന്നതും ഈ പ്രദേശം നിലകൊള്ളുന്ന കുന്നിന്റെ മുകളിലാണ്.
ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാലാണ് ഇവിടെയുള്ള മുഴുവൻ ആളുകളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. 20 ആദിവാസി കുടുംബങ്ങൾ ഉൾപ്പടെ ആകെ 27 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്‌ഥലം വാങ്ങി വീട് വെക്കുന്നതിന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. പൊതുവിഭാഗത്തിലെ കുടുംബങ്ങൾ അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും ആദിവാസി വിഭാഗത്തിലുള്ളവരുടെ സ്‌ഥലമെടുപ്പിൽ നടപടിയായിട്ടില്ല.
ആദിവാസി വിഭാഗത്തിന് വേണ്ടി കണ്ടെത്തിയ തരിയോട് പാമ്പുംകുനി പ്രദേശം വാസയോഗ്യമല്ലാത്തതിനാൽ ഉപേക്ഷിച്ചിരുന്നു. പുതിയ സ്‌ഥലം കണ്ടെത്തുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായ 9 അംഗ കമ്മിറ്റി രൂപീകരിച്ച് സ്‌ഥലം വിൽക്കാൻ താൽപര്യം ഉള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ലഭിച്ച അപേക്ഷകളിൽ നിന്ന് കാവുംമന്ദം ടൗണിനോട് ചേർന്ന സ്‌ഥലമാണ് കണ്ടെത്തിയത്.
ഇവിടെ പുനരധിവാസ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ സ്‌ഥലത്തേക്കുള്ള വഴി തന്റെ ഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമീപത്തെ സ്‌ഥല ഉടമ കോടതിയെ സമീപിച്ചു. അതോടെ തുടർനടപടികൾ നിർത്തിവെച്ചു. സ്‌ഥലം വിൽക്കാൻ തയാറായി നിരവധി ആളുകൾ എത്തിയിട്ടും വിവാദത്തിൽപെട്ട സ്‌ഥലത്തിന് പിന്നാലെ നടന്ന് സമയം വൈകിപ്പിക്കുന്നത് എന്തിനാണെന്ന് കോളനി നിവാസികൾ ചോദിക്കുന്നു. തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരുമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Malabar News: സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി