കണ്ണൂർ: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്‌റ്റിൽ. പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറിനെയാണ് (52) ഇൻസ്‌പെക്‌ടർ എവി ദിനേശനും സംഘവും അറസ്‌റ്റ് ചെയ്‌തത്. രണ്ടു കേസുകളിലായാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. 2016 ലും 2017 ലും നടത്തിയ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
2016ൽ റോസ്‌മേരി എന്നയാളുടെ പേരിലുള്ള 7.5 ഏക്കർ സ്‌ഥലം രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. 2017ൽ ടിഎം തോമസ് പവർ ഓഫ് അറ്റോർണിയായ ഫിലിപ്പോസിന്റെ സ്‌ഥലം ആൾമാറാട്ടം നടത്തിയ വിനോദ് കുമാർ ബന്ധു അടക്കമുള്ള 12 പേരുടെ പേരിലായി എഴുതിവെച്ചെന്നാണ് രണ്ടാമത്തെ കേസ്.
ഇത്തരത്തിൽ കുറുമാത്തൂർ വില്ലേജിലെ തുമ്പശേരിയിൽ എട്ടേമുക്കാൽ ഏക്കർ സ്‌ഥലമാണ് വിനോദ് കുമാർ തട്ടിയെടുത്തത്. രണ്ടു കേസുകളിലും മറ്റ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവം നടക്കുമ്പോൾ തളിപ്പറമ്പ് സബ് രജിസ്ട്രാർ ആയിരുന്നു വിനോദ്. നിലവിൽ തൃശൂർ കോടാലി സബ് രജിസ്ട്രാറാണ്. പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
Most Read: വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും