തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു.
വലിയ തയ്യാറെടുപ്പ് നടത്തിയതിന് ശേഷമാണ് സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറന്നത്. ഒമൈക്രോൺ ഭീതിയുടെ പശ്‌ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമൈക്രോൺ സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നേരത്തെ പറഞ്ഞിരുന്നു. അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഉൾപ്പടെ 5000 പേർ വാക്‌സിൻ എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്. വാക്‌സിൻ എടുക്കാത്തവർ സ്‌കൂളിൽ എത്തുന്നത് പ്രോൽസാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി.
അതേസമയം, രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ കേന്ദ്ര മാർഗ നിർദ്ദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകമാണ്.നവംബർ 22ന് സാമ്പിൾ എടുത്തവരിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത് എന്നതിനാൽ മാർഗനിർദ്ദേശത്തിന് മുൻപ് തന്നെ എയർ പോർട്ടുകളിലൂടെ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം കർണാടകയിൽ സ്‌ഥിരീകരിച്ച രണ്ട് കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി എത്തിയ ആളുടെ ജനിതക ശ്രേണീകരണത്തിനായുള്ള സാമ്പിൾ എടുത്തത് 22ആം തീയതിയാണ്. അതായത്, പരിശോധിക്കാനുള്ള കേന്ദ്ര മാർഗനിർദ്ദേശം നടപ്പാക്കുന്നതിനും പത്ത് ദിവസം മുൻപാണ് ഇത്. രണ്ടാമത്തെയാളുടെ സാമ്പിൾ എടുത്തത് 22നാണ്. ഇതും മാർഗനിർദ്ദേശം നടപ്പാകുന്നതിന് മുൻപ് തന്നെ.
അതായത്, കേന്ദ്രനിർദ്ദേശം നടപ്പാകുന്നതിന് മുൻപ് തന്നെ ഒമൈക്രോൺ രാജ്യത്ത് ഉണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്‌ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എത്തിയവരുടെ വിവരം നിർണായകമാകുന്നത്. വിവരങ്ങൾ എടുത്ത് വരുന്നതേ ഉള്ളുവെന്നാണ് സർക്കാർ പറയുന്നത്.
Also Read: സന്ദീപ് കുമാറിന്റേത് രാഷ്‌ട്രീയ കൊലപാതകമല്ല; എസ്‌പി ആർ നിശാന്തിനി