എടക്കര: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി. തമിഴ്‌നാട് മദ്രാസ് ആർക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എൻഡിആർഎഫ് സേനാംഗങ്ങളാണ് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്‌ഥലങ്ങളിൽ സന്ദർശനം നടത്തിയത്.
പോത്തുകൾ പഞ്ചായത്തിലെ കവളപ്പാറ, പാതാർ, മുണ്ടേരി ഇരുട്ടുകുത്തി കോളനിയുടെ പരിസരം, വഴിക്കടവ് പഞ്ചായത്തിലെ നാടുകാണി ചുരം മേഖല, മണ്ണിടിച്ചിലുണ്ടായ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സംഘങ്ങൾ സന്ദർശനം നടത്തിയത്. കാലവർഷക്കെടുതികൾ മുന്നിൽക്കണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സർക്കാർ നിർദ്ദേശമനുസരിച്ചാണ് സേന എത്തിയത്.
നാട്ടുകാരിൽ നിന്നും പഞ്ചായത്ത് അധികൃതരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും സേനാംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിദ്യാ രാജൻ, അംഗങ്ങളായ മുസ്‌തഫ പാക്കട, ഹരിദാസ്, എൻടിആർഎഫിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ പി വിജയകുമാർ, റവന്യൂ ഉദ്യോഗസ്‌ഥർ, എൻടിആർഎഫ് എസ്‌ഐ പികെ ശർമ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read Also: ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും