പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് വ്യാപകമായി നാശം വിതച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, നിരവധി റോഡുകളും കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ മലവെള്ളം ഇരച്ചെത്തിയത്. പഞ്ചായത്തിലെ വിആർടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉൾവനത്തിലാണ് ഉരുൾപൊട്ടിയത്. ഇതോടെ സമീപത്തെ കൈത്തോടുകൾ നിറഞ്ഞൊഴുകി. നിരവധി വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. അതേസമയം, നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പും പഞ്ചായത്തും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം 13 കോടി രൂപ പിന്നിട്ടു. 1702 കർഷകരുടെ 713 ഹെക്‌ടർ കൃഷിഭൂമിയാണ് നശിച്ചത്. 10.71 കോടിയുടെ നഷ‌്‌ടമാണ് കണക്കാക്കുന്നത്. 9.7 ഹെക്‌ടർ സ്‌ഥലത്തെ ഞാറും നശിച്ചിട്ടുണ്ട്. ഇതിന് 14.56 ലക്ഷം രൂപയാണ് നഷ്‌ടം കണക്കാക്കുന്നത്. കൂടാതെ 14.25 ലക്ഷം രൂപയുടെ കൃഷിനാശവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. 4.4 ഹെക്‌ടറിലെ പാവൽ, പടവലം കൃഷിയും നശിച്ചു. 1.98 ലക്ഷം രൂപയുടെ നഷ‌്‌ടമുണ്ടായി. 1.60 ലക്ഷം രൂപയുടെ മറ്റ് പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ ഒക്‌ടോബർ 20 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ 61.46 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട് ചെയ്‌തത്. 10,430 കർഷകരുടെ കൃഷിയാണ് നശിച്ചത്.
Most Read: ഇടുക്കിയിൽ മഴ കനക്കും; കല്ലാർ, ചിന്നാർ തീരത്ത് അതീവ ജാഗ്രത