തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപത.
ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്‌തു ദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി സാധ്യമാകുന്ന എല്ലാ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ മുല്ലൂരിലെ വീടുകളിൽ അടക്കം തുറമുഖവിരുദ്ധ സമരക്കാരെന്ന് അവകാശപ്പെടുന്നവർ കല്ലെറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരുൾപ്പടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്‌ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതും ശേഷം ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് സംഘർഷ സ്‌ഥലത്ത് എത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സ്രുഷ്‌ടിക്കുകയും ചെയ്‌തു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരാതികൾ പ്രകാരമാണു കേസെടുത്തതെന്നാണു പൊലീസ് വിശദീകരണം.
Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ