ന്യൂഡെൽഹി: രാജ്യത്ത് വാഹനങ്ങളിൽ സംഗീത ഉപകരണങ്ങളുടെ ശബ്‌ദമുള്ള ഹോണുകൾ നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ചൊവ്വാഴ്‌ച മഹാരാഷ്‌ട്രയിൽ നടന്ന ഹൈവേ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നിയമം നടപ്പായാൽ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഹോണുകളായി സംഗീത ഉപകരണങ്ങളുടെ ശബ്‌ദം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മന്ത്രി വ്യക്‌തമാക്കി.
ആംബുലൻസ്, പോലീസ് വാഹനം തുടങ്ങിയവയിൽ നിലവിൽ ഉപയോഗിക്കുന്ന സൈറണുകളെ പറ്റി പഠിക്കുകയാണെന്നും ഇതിന് പകരം കേൾക്കാൻ കൂടുതൽ സുഖപ്രദമായ ആകാശവാണിയിലെ ശബ്‌ദം ഉപയോഗിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നും മന്ത്രി പറഞ്ഞു. മുൻപ് വാഹനങ്ങളിലെ ചുവപ്പ് നിറത്തിലുള്ള ബീക്കൺ നിലനിർത്തിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
‘ആകാശവാണിയ്‌ക്ക് വേണ്ടി ഒരു ആർടിസ്‌റ്റ് തയ്യാറാക്കിയ സംഗീതം ഇന്ന് രാവിലെ കേട്ടിരുന്നു. ഈ ട്യൂൺ ആംബുലൻസുകൾക്ക് ഉപയോഗിച്ചാൽ കേൾക്കാൻ കൂടുതൽ സുഖകരമാകില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. മന്ത്രിമാരും മറ്റും കടന്നുപോകുമ്പോൾ സൈറണുകൾ ഉച്ചത്തിൽ കേൾക്കുന്നത് അരോചകമാണ്. ഇത് ചെവിയ്‌ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ട്”; മന്ത്രി പറഞ്ഞതായി പിടിഐ റിപ്പോർട് ചെയ്‌തു.
നിലവിൽ ഇതേപ്പറ്റി പഠനം നടക്കുകയാണെന്നും ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം ഹോണുകൾക്ക് നൽകുന്നതോടെ കേൾവിയ്‌ക്ക് സുഖകരമാകുമെന്നും മന്ത്രി പറഞ്ഞു. ഓടക്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയവയുടെ ശബ്‌ദമാണ് ഹോണുകൾക്ക് നൽകുക.
വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള പരമ്പരാഗത ഹോണുകള്‍ക്ക് പകരം തബല, പുല്ലാങ്കുഴല്‍ തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം പുറപ്പെടുവിക്കാന്‍ സാധിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസമാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്. കേന്ദ്രത്തിന്റെ വ്യത്യസ്‌തമായ തീരുമാനം സമൂഹ മാദ്ധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു.
Also Read: കർണാടകയിൽ ബലാൽസംഗം ചെറുത്ത യുവതിയെ ചുട്ടുകൊന്നു