കാസർഗോഡ്: ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കാസർഗോഡ് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ പദ്ധതികളുടെ ഉൽഘാടനമാണ് നടക്കുന്നത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസർഗോഡ് താളിപ്പടപ്പ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രിമാരായ വികെ സിങ്, വി മുരളീധരൻ എന്നിവർക്കൊപ്പം കേരള പൊതുമരാമത്തു മന്ത്രി പിഎ മുഹമ്മദ് റിയാസും പങ്കെടുക്കും.
അതേസമയം, സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായ ചെറുതോണി പാലത്തിന്റെയും മൂന്നാർ-ബോഡിമേട്ട് റോഡിന്റെയും ഉൽഘാടനവും ഇന്ന് നിതിൻ ഗഡ്‌കരി നിർവഹിക്കും. അരിക്കൊമ്പന്റെ കുമളിയിലേക്കുള്ള യാത്രയാണ് മൂന്നാർ-ബോഡിമേട്ട് റോഡിനെ പ്രശസ്‌തമാക്കിയതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണി പാലത്തിന്റെ ദുരിതം പുറംലോകം അറിഞ്ഞത്.
40 മീറ്റർ ഉയരത്തിൽ മൂന്ന് സ്‌പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാത ഉൾപ്പടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്റെ നിർമാണ ചിലവ് 20 കോടിയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ-ബോഡിമേട്ട് റോഡിന് 42 കിലോമീറ്ററിന് 382 കോടി രൂപയാണ് ചിലവായത്. വണ്ടിപ്പെരിയാർ പാലത്തിന്റെ ഉൽഘാടനവും ഇന്ന് നടക്കുന്നുണ്ട്.
Most Read| ജെസ്‌ന തിരോധാനം; പിന്നിൽ മത തീവ്രവാദമല്ല- മരിച്ചതായി തെളിവില്ലെന്നും സിബിഐ