തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ശക്‌തമായി ഉയർന്നു വന്നുതുടങ്ങി.
അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലക്ക് പലപ്പോഴും സാധിച്ചെങ്കിലും മുന്നണിയെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാൻ അദ്ദേഹത്തിനായില്ല.
അതിനാല്‍ 2016ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക അദ്ദേഹവും പിന്തുടർന്നേക്കും എന്നാണ് സൂചന. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്ക് വിഡി സതീശനാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂട്ടത്തോൽവിയിൽ പ്രതിഷേധിച്ച് ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴയില്‍ സ്‌ഥാനാര്‍ഥിയുമായിരുന്ന എം ലിജു രാജിവച്ചിരുന്നു. കൂടാതെ കണ്ണൂരിലെ സ്‌ഥാനാര്‍ഥിയും ഡിസിസി പ്രസിഡണ്ടുമായ സതീശന്‍ പാച്ചേനിയും ഇടുക്കി ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാറും രാജി സന്നദ്ധത അറിയിച്ചു. പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിച്ച് സമഗ്ര അഴിച്ചുപണി വേണമെന്നാണ് ഗ്രൂപ്പ് വ്യത്യസമില്ലാതെ നേതാക്കളും പ്രവർത്തകരും ഉയർത്തുന്ന ആവശ്യം.
Read also: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം; സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ