വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിച്ചേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി ലീഗ് ജില്ലാ കമ്മറ്റി. ഇത്തവണ കല്‍പ്പറ്റ കോണ്‍ഗ്രസിന് നല്‍കണമെന്ന് പറയാനാവില്ലെന്ന് ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ലീഗിന് കല്‍പ്പറ്റയില്‍ സ്‌ഥാനാർഥികളുണ്ടെന്നും യഹിയാ ഖാന്‍ പറഞ്ഞു.
‘ഇത്തവണ കല്‍പ്പറ്റ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി ആയിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ലീഗ് ജില്ലാക്കമ്മിറ്റി നടത്തി വരുന്നുണ്ട്.
കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല. യുഡിഎഫിലെ എല്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലവും ഉണ്ട്. മുല്ലപ്പള്ളി വരാന്‍ യാതൊരു സാധ്യതയുമില്ല. വയനാട്ടില്‍ നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് മൽസരിക്കുന്ന ഒരു സ്‌ഥാനാർഥിക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ യഹിയാ ഖാന്‍ പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മൽസരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ മുല്ലപ്പള്ളി മൽസരിക്കുന്നതില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
Read also: രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തില്‍ നാളെ രാവിലെയെത്തും