ബെയ്റൂട്ട് : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ലബനൻ വാർത്താവിതരണമന്ത്രി മനൽ ആബേൽ സമദ് രാജി വെച്ചു. നാടിനെ നടുക്കിയ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. വാർത്താവിതരണമന്ത്രിക്ക് പുറമെ ആറോളം എം. പിമാരും രാജിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാരിനെതിരെ, കഴിഞ്ഞ ശനിയാഴ്ച നടന്ന സമരം രാത്രി മുഴുവൻ നീണ്ടുനിന്നിരുന്നു. സമരത്തിന് പുറകെയാണ് മന്ത്രിയുടെ രാജി. പൊതുജനത്തിന്റെ അഭിലാഷങ്ങൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലായെന്ന് ആബേൽ സമദ് രാജിക്കത്തിൽ തുറന്നു പറഞ്ഞു. പ്രധാനമന്ത്രി ഹസൻ ദിയാബിനോട് കൂറുള്ള മറ്റൊരു മന്ത്രിയും രാജിയ്‌ക്കൊരുങ്ങുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെ രാജ്യമെമ്പാടും നടന്ന പ്രക്ഷോഭത്തിൽ പലയിടത്തും സമരക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തിയവർക്കെതിരെ സേന കണ്ണീർവാതകം ഉപയോഗിച്ചു.
തലസ്ഥാനനഗരമായ ബെയ്‌റൂട്ടിലുണ്ടായ സ്ഫോടനമാണ് ലബനനിലെ സാഹചര്യങ്ങൾ വഷളാക്കാനിടയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉഗ്രസ്ഫോടനത്തിൽ 160ലേറെപേർ കൊല്ലപ്പെട്ടിരുന്നു. ആയിരകണക്കിന് ടൺ അമോണിയം നൈട്രേറ്റുമായി ബെയ്‌റൂട്ട് തുറമുഖത്തു നങ്കൂരമിട്ടിരുന്ന റഷ്യൻ കപ്പലാണ് അതിതീവ്രസ്ഫോടനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. സ്ഫോടനം സംഭവിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ലെന്ന് ലബനൻ പ്രസിഡണ്ട് മിഷേൽ ആവോൺ നേരെത്തെ വെളിപ്പെടുത്തിയിരുന്നു. അപകടമാണോ അനാസ്ഥയാണോ സ്‌ഫോടനത്തിന് കാരണമാക്കിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.