പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്‌ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരീക്ഷണം ശക്‌തമാക്കി.
ഒരാഴ്‌ച മുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അന്ന് തള്ളപ്പുലിയെ പിടികൂടാൻ നോക്കിയിരുന്നെങ്കിലും നടന്നില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽ വച്ചായിരുന്നു പിടികൂടാൻ ശ്രമം നടത്തിയത്. എന്നാൽ ഒരു കുഞ്ഞിനെ പുലി, കെണി വച്ച കൂട്ടിൽ നിന്നു തന്നെ എടുത്തുകൊണ്ടുപോയി. പക്ഷെ, അപ്പോഴും പുലിയെ പിടികൂടാനായിരുന്നില്ല.
പുലി കൊണ്ടുപോകാത്ത പുലിക്കുഞ്ഞിനെ പിന്നീട് വനംവകുപ്പ് മാറ്റിയിരുന്നു. ഉമ്മിനിയിൽ അടച്ചിട്ടിരുന്ന വീട്ടിലാണ് പുലി പ്രസവിച്ചത്. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും മേഖലയിൽ പുലിയുടെ സാന്നിധ്യം റിപ്പോർട് ചെയ്യുന്നത്. വളർത്തുമൃഗങ്ങളെ വരെ ആക്രമിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്.
Most Read: നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി