ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, തന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തി. ഡെൽഹിയിൽ എത്തിയത് രാഹുൽ ഗാന്ധിയെ കാണാനാണ്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി. ഏത് വിധത്തിലുള്ള അന്വേഷണവുമായും പൂർണമായി സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
‘പറയുന്നത് എത്രമാത്രം ശരിയാണെന്ന് ഗോവിന്ദൻ ആലോചിക്കണം. എന്നിട്ട് വേണം പ്രതികരിക്കാൻ. വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഗോവിന്ദന് എന്തും പറയാം. പക്ഷേ, നമ്മൾ പോകുന്നത് സംവിധാനത്തെ പഠിച്ചും വിശദീകരിച്ചും അതിന്റെ യഥാർഥ വഴിയിലൂടെയുമാണ്. എനിക്ക് ആ വഴിയേ പോകാൻ പറ്റൂ. എനിക്കെതിരെ ഒരു ആരോപണം ഉയർന്നെങ്കിൽ, അത് തെളിയിക്കാനുള്ള മാർഗം വ്യവസ്‌ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുകയെന്നത് എന്റെ ധർമമാണ്, എന്റെ ആവശ്യവുമാണ്’- സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു- 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു