മാണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. പത്ത് വീടുകൾ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയെ തുടർന്ന് ബാഗിൽപുർ പ്രദേശത്ത് ജലനിരപ്പ് ഉയർന്നു. മാണ്ഡി ജില്ലയിലെ പ്രഷാർ തടാകത്തിന് സമീപമാണ് ജലനിരപ്പ് ഉയർന്നത്. ‘മാണ്ഡി പ്രഷാർ റോഡിൽ ഇരുന്നൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്’- മാണ്ഡി ഡിഎസ്‌പി സഞ്‌ജീവ് സൂഡ് പറഞ്ഞു. ജനങ്ങളെ സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടർന്ന് പ്രഷാർ- കമാൻഡ് റോഡ് അടച്ചു. ചമ്പയിൽ നിന്നുള്ള ഒരു ബസ് വിദ്യാർഥികൾ അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പെന്റോ-മാണ്ഡി ദേശീയപാതയിൽ വിവിധയിടങ്ങളിൽ ശക്‌തമായ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത അടച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Most Read: ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്