കാസർഗോഡ്: കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ചേർന്ന് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ വിവരങ്ങൾ എങ്ങനെയെന്ന് പലർക്കും അറിയില്ല.
നിയമഭേദഗതി ഇത്ര വേഗത്തിൽ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പറയുന്നത്. അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‌സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സ്‌ഥിതി എന്താകുമെന്നാണ് പ്രധാന ആശങ്ക. ഇപ്പോഴുള്ള സംവിധാനം ഉടൻ പിൻവലിക്കില്ല എന്നത് മാത്രമാണ് ആശ്വാസം. ചെറുകിടക്കാരെ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.
കാസർഗോഡ് ജില്ലയിൽ 150ഓളം ഡ്രൈവിങ് സ്‌കൂളുകളാണുള്ളത്. കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ കാര്യങ്ങൾ അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ വാദം. മിക്ക സ്‌കൂളുകളും അടച്ചുപൂട്ടേണ്ടി വരും. ആയിരക്കണക്കിന് ആളുകൾ തൊഴിൽരഹിതരാകും. ഈ മേഖലയിലേക്ക് വൻകിട കുത്തകകളെ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുന്ന മേഖലയെ സ്വകാര്യ കുത്തകകളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണെന്നും വിമർശനമുണ്ട്.
Also Read: കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ