തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ റെഡ് ക്രെസന്റിന്റെ സഹായം തേടിയത് കേന്ദ്രമറിയാതെയാണെന്ന് ചീഫ് സെക്രട്ടറി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇക്കാര്യം വ്യക്തമാക്കിയത്. വിദേശസഹായം തേടിയത് കേന്ദ്ര അനുമതിയോടെ അല്ലെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
20 കോടി രൂപയാണ് റെഡ് ക്രസന്റ് പദ്ധതിയിലേക്ക് നൽകിയത്. സഹായം സ്വീകരിക്കുന്നതിൽ കമ്മീഷൻ കൈപ്പറ്റിയെന്ന സ്വപ്നയുടെ മൊഴി പരിഗണിച്ചാണ് ചീഫ് സെക്രട്ടറിയോട് ഇഡി വിശദീകരണം തേടിയത്. സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയില്ലെന്ന് അദ്ദേഹം മറുപടി നൽകി. ലൈഫ് മിഷൻ സി.ഇ.ഒയും റെഡ് ക്രസന്റും തമ്മിൽ ഒപ്പു വെച്ച കരാറിന്റെ പകർപ്പ്, യോഗത്തിന്റെ മിനുട്സ്, സർക്കാർ അനുമതിയുടെ രേഖ, വിദേശ സഹായം തേടുന്നതിന് കേന്ദ്രത്തിന്റെ അനുമതിപത്രം എന്നിവയും ഹാജരാക്കാൻ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. കരാറിൽ ഒപ്പിട്ട യോഗത്തിന് മിനുട്സ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.