ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ്ങിന്റെ അറസ്‌റ്റിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീം കോടതി. അറസ്‌റ്റും റിമാൻഡും ചോദ്യം ചെയ്‌തുള്ള സഞ്‌ജയ് സിങ്ങിന്റെ ഹരജിയിലാണ് കേന്ദ്രത്തോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറോടും സുപ്രീം കോടതി പ്രതികരണം ആരാഞ്ഞത്. ഡിസംബർ 11നകം മറുപടി നൽകാനാണ് കോടതി നിർദ്ദേശം.
ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, എസ്‌വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രാഷ്‌ട്രീയ പ്രേരണയുടെ അടിസ്‌ഥാനത്തിലാണ് ഇഡി അറസ്‌റ്റ് ചെയ്‌തതെന്ന സഞ്‌ജയ് സിങ്ങിന്റെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ മുൻ ഡെൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോഡിയയ്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്.
മദ്യനയ കേസുമായി ബന്ധപ്പെട്ടു ഒക്‌ടോബർ നാലിനാണ് സഞ്‌ജയ് സിങ്ങിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഇഡി സംഘം സഞ്‌ജയ് സിങ്ങിന്റെ വസതിയിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
2012- 22ലെ ഡെൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടു അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്‌ചാത്തലത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തതും സിബിഐ അന്വേഷണം ആരംഭിച്ചതും. ലൈസൻസ് നേടിയ ചിലർക്ക് മാത്രം പ്രത്യേക സൗകര്യങ്ങൾ ചെയ്‌തു നൽകി കോഴവാങ്ങിയെന്നാണ് കേസ്.
Most Read| ഓപ്പൺ എഐ; സിഇഒ സാം ആൾട്‌മാനെ പുറത്താക്കി- പിന്നാലെ പ്രസിഡണ്ട് രാജിവെച്ചു