ന്യൂഡെൽഹി: ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സംബന്ധിച്ച് ഉയർന്നു വരുന്ന പരാതികളിൽ അതൃപ്‌തി അറിയിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയാ ഗാന്ധി അതൃപ്‌തി അറിയിച്ചത്. വിഷയത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ റിപ്പോർട് തേടി. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടു പോകണമെന്നും സോണിയ പറഞ്ഞു.
അതേസമയം ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
നേരത്തെ ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കിയതിൽ കടുത്ത അസംതൃപ്‌തി അറിയിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരന്‍ എന്നിവർ രംഗത്ത് എത്തിയിരുന്നു. ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി അധ്യക്ഷൻ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വിഎം സുധീരന്‍ ആരോപിച്ചിരുന്നു.
ഹൈക്കമാൻഡിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി അധ്യക്ഷൻമാരുടെ നല്ല ഒരു നിരയ്‌ക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാൻഡിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞിരുന്നു.
പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Most Read: കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു