കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം തട്ടിപ്പ് ആപ്പുകൾ കേരളത്തിൽ ലക്ഷ്യമിട്ടത് കൂടുതലും സ്‌ത്രീകളെയാണ്.
ലോക്ക്ഡൗൺ കാലത്ത് വരുമാനം മുട്ടിയവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വീട്ടമ്മമാർക്കും ചെറിയ തുകകളുടെ വായ്‌പ അനുവദിക്കുകയും ശേഷം ഭീഷണിപ്പെടുത്തി വൻ തുക തിരിച്ചു പിടിക്കുകയുമായിരുന്നു ആപ് ഏജന്റുമാരുടെ തന്ത്രം. കൊച്ചി നഗരപരിസരത്ത് പ്രവർത്തിക്കുന്ന വനിതാ സംഘടനയിലെ പല യുവതികളും തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ഭൂരിഭാഗം സ്‌ത്രീകളും സംഭവം തുറന്ന് പറയാൻ തയാറാകുന്നില്ല. ഇത് തന്നെയാണ് വായ്‌പാ തട്ടിപ്പുകാരും മുതലെടുക്കുന്നത്.
മൂവായിരം രൂപ മാത്രം വായ്‌പയെടുത്ത രണ്ട് യുവതികൾക്ക് തിരിച്ചടവ് വന്ന തുക രണ്ട് ലക്ഷമാണ്. പണം തിരിച്ചടക്കാൻ നിവൃത്തിയില്ലാത്ത ഇവരെ ഭീഷണിപ്പെടുത്താൻ രംഗത്തെത്തിയത് ഒരു സംഘം തന്നെയാണ്. മലയാളികളും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് യുവതികൾ പറയുന്നു.
വളരെ ചെറിയ തുക മാത്രം വായ്‌പയെടുക്കുന്ന ആളുകളിൽ നിന്ന് അമിത പലിശ ഈടാക്കി ഒടുവിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന അതിവേഗ വായ്‌പാ ആപ്പുകൾ രാജ്യത്ത് സജീവമാണ്. ഇവരുടെ കെണിയിൽ അകപ്പെട്ട് ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. തിരിച്ചടവ് മുടക്കുന്ന ആളുകളെ ഭീഷണിപ്പെടുത്താൻ നിരവധി കോൾ സെന്ററുകളും ഇത്തരം ആപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ സ്‌ഥാപിച്ചിട്ടുണ്ട്. ഐടി ഉദ്യോഗസ്‌ഥർ, മൊബൈൽ കമ്പനി ജീവനക്കാർ തുടങ്ങി വൻ സംഘമാണ് വായ്‌പാ ആപ്പുകൾക്ക് പിന്നിലുള്ളത്.
സൈബർ ക്രൈം ബ്രാഞ്ച് ഇതിനെതിരെ രംഗത്തുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി മൊബൈൽ ആപ്പുകളും കോൾ സെന്ററുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരവധി ആളുകൾ ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാൻ കഴിയുമെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.
Also Read: കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി