തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്‌ഥലം മാറ്റി. രണ്ട് ഉദ്യോഗസ്‌ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും ഒരാളെ നെയ്യാറ്റിൻകര സബ് ജയിലിലേക്കുമാണ് മാറ്റിയത്.
ജയിൽ ഡിഐജി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്‌തിരുന്നു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് അറിയിച്ചു. എന്നാൽ, പ്രതിക്ക് മർദ്ദനമേറ്റെന്ന ആരോപണം ജയിൽ ഉദ്യോഗസ്‌ഥർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
പ്രണയവിവാഹത്തിന്റെ പേരിൽ കോട്ടയത്ത് കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദ്ദനമേറ്റെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയുടെ അച്ഛന്റെ ഹരജിയിൽ ഹൈക്കോടതി അന്വേഷണ ഉത്തരവിട്ടതിനെ തുടർന്ന് അഡീഷണൽ ജില്ലാ ജഡ്‌ജിയും മെഡിക്കൽ സംഘവുമാണ് ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം സ്‌ഥിരീകരിച്ചത്.
ടിറ്റുവിന് ക്രൂര മർദ്ദനം ഏറ്റിട്ടുണ്ടെന്നും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ജില്ലാ ജഡ്‌ജി ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ, ജയിൽ വളപ്പിലേക്ക് പോയ ടിറ്റു സെല്ലിലേക്ക് മദ്യം കടത്തിയെന്നും ഇത് കണ്ടെത്തി അച്ചടക്ക നടപടിയുടെ ഭാഗമായി ഒറ്റക്കൊരു സെല്ലിലേക്ക് മാറ്റുകയും സന്ദർശകരെ വിലക്കുകയും ചെയ്‌തുവെന്നാണ് ജയിൽ ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
പോലീസുകാരുടെ മർദ്ദനമേറ്റ് ടിറ്റു ഗുരുതരാവസ്‌ഥയിലാണെന്ന് സഹതടവുകാരനാണ് ടിറ്റുവിന്റെ വീട്ടുകാരെ വിളിച്ചറിയിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ടിറ്റുവിനെ കാണാൻ ജയിൽ ഉദ്യോഗസ്‌ഥർ അനുവദിച്ചില്ല. ഇതിനെ തുടർന്നാണ് പ്രതിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്‌ഥാനത്ത് എത്തും