കൊച്ചി: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി.
പ്രണയവിവാഹത്തിന്റെ പേരിൽ കോട്ടയത്ത് കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദ്ദനമേറ്റെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയുടെ അച്ഛന്റെ ഹരജിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് അഡീഷണൽ ജില്ലാ ജഡ്‌ജിയും മെഡിക്കൽ സംഘവും ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം സ്‌ഥിരീകരിച്ചത്.
ടിറ്റുവിന് ക്രൂര മർദ്ദനം ഏറ്റിട്ടുണ്ടെന്നും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ജില്ലാ ജഡ്‌ജി ഹൈക്കോടതിയെ അറിയിച്ചു. ടിറ്റുവിനെ മർദ്ദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ, ജയിൽ വളപ്പിലേക്ക് പോയ ടിറ്റു സെല്ലിലേക്ക് മദ്യം കടത്തിയെന്നും ഇത് കണ്ടെത്തി അച്ചടക്ക നടപടിയുടെ ഭാഗമായി ഒറ്റക്കൊരു സെല്ലിലേക്ക് മാറ്റുകയും സന്ദർശകരെ വിലക്കുകയും ചെയ്‌തുവെന്നാണ് ജയിൽ ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ടിറ്റു ജെറോമിന് ജയിലിൽ വച്ച് മർദ്ദനമേറ്റത്. ഡിസംബർ 24ന് ചില തടവുകാർ ജയിലിൽ വച്ച് മദ്യപിച്ചിരുന്നു. ഇതേച്ചൊല്ലി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതെന്നാണ് ടിറ്റു ജഡ്‌ജിക്ക് നൽകിയ മൊഴി. ഉദ്യോഗസ്‌ഥർ പുറത്ത് ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നുമാണ് മൊഴി. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃക്കയോട് ചേർന്ന ഭാഗത്താണ് മർദ്ദനമേറ്റതെന്ന് ഡോക്‌ടർമാരുടെ പരിശോധനയിൽ സ്‌ഥിരീകരിച്ചതായും ജഡ്‌ജിയുടെ റിപ്പോർട്ടിലുണ്ട്.
Also Read: വാളയാർ കേസ് സിബിഐക്ക് വിട്ടു