തിരുവനന്തപുരം: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ജഡ്‌ജി റിപ്പോർട് സമർപ്പിച്ചു. പ്രതി ക്രൂര മർദ്ദനത്തിന് ഇരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കേസിലെ ഒന്‍പതാം പ്രതിയായ ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കി. ഹൈക്കോടതിയിലാണ് റിപ്പോർട് സമർപ്പിച്ചത്.
പ്രതിക്ക് ആശുപത്രിയിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംരക്ഷണത്തിന് ജയിൽ ഉദ്യോഗസ്‌ഥരെ നിയമിക്കേണ്ടെന്നും കോടതി പറഞ്ഞു. ജയിൽ ഡിജിപി ഉടൻ തന്നെ റിപ്പോർട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കെവിന്‍ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെ കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദ്ദിച്ചുവെന്നും ആരോപിച്ച് ടിറ്റുവിന്റെ പിതാവ് ജെറോം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. അവശനിലയിലായ ടിറ്റുവിനെ ചികില്‍സ പോലും നല്‍കാതെ സെല്ലില്‍ അടച്ചെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്‌റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്‌ജിയോട് നിർദ്ദേശിച്ചു. ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്‌ഥിതി അറിയാനും ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിറ്റുവിന് മർദ്ദനം ഏറ്റിട്ടുണ്ടെന്നും ആന്തരിക പരിക്കുണ്ടെന്നും ബോധ്യമായത്.
ജില്ലാ ജഡ്‌ജിയുടെ നിർദ്ദേശ പ്രകാരമാണ് ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇക്കാര്യം ഉടൻ തന്നെ ജഡ്‌ജി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന്, ഹരജി വീണ്ടും പരിഗണിച്ച കോടതി ജയിൽ അധികൃതരെ കർശനമായി താക്കീത് ചെയ്‌തു. ആശുപത്രിയിൽ ടിറ്റുവിന്റെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പോലീസ് മതിയെന്നും കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ ജയിൽ ഡിജിപി നാളെ തന്നെ ജില്ലാ ജഡ്‌ജിക്ക് റിപ്പോർട് നൽകണം.
Also Read: പക്ഷിപ്പനി; കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്